Friday, March 9, 2018

നനവ്

                  മഴയ്ക്കും നനയ്ക്കാനാകാത്ത മനസ്സോടെ ഇരുന്ന ഒരു സന്ധ്യയിലായിരുന്നു  വരൾച്ചയുടെ ഉന്നതി ഞാന്‍ അറിഞ്ഞത് . നീണ്ടു പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ ആരും ശ്രദ്ധിക്കാത്ത  ഉയരത്തില്‍ കൊടും മഴയില്‍ കുതിർന്ന് കാലില്‍ മുഖമമർത്തിയിരിക്കുമ്പോൾ മുടിയിഴകൾ സ്പർശമാപിനി കണക്ക് എഴുന്നു നിന്ന് പ്രപഞ്ചത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു . ഇറ്റിറ്റു പെയ്ത ഒടുവിലത്തെ തുള്ളികളും കൂടി അകത്തേക്ക് പടരാൻ വൈമനസ്യപ്പെട്ട് വശങ്ങളിലേക്കിറങ്ങുന്നതറിഞ്ഞ് എന്റെ ശിരസ്സ് കുനിഞ്ഞു തന്നെ കിടന്നു .
             ഞാന്‍ എഴുന്നേറ്റു . വെയിലും മാനവും മഴയും സമുദ്രവും നിലാവും നക്ഷത്രങ്ങളും സ്പർശിക്കാതെ ആയതിൽപ്പിന്നെ വരൾച്ച ബാധിച്ചിരിക്കുന്ന ഹൃദയമാണ് . വീണ്ടെടുക്കാൻ ശ്രമിക്കാതെ വെറുതേ നിലനില്‍ക്കുന്നതിൽ അർത്ഥമില്ല . ചുവടുകളുടെ വേഗത വർദ്ധിച്ചു വന്നു.
         പടരാനുള്ള രഹസ്യക്കൂട്ടുകൾ തേടി പുതിയ രസതന്ത്ര സമവാക്യങ്ങൾക്കു വേണ്ടി യാത്ര തന്നെ ചെയ്യണം.ഇതിനപ്പുറം ഗർത്തമോ ആകാശമോ ആകാം  . അറിയണമെന്നില്ല . ഞാൻ കാലെടുത്തു വച്ചു . 
        എനിക്കു മഴ നനഞ്ഞാൽ മാത്രം മതിയായിരുന്നു ..

Tuesday, October 6, 2015

ഡയറി 2015

          2015 ലെ ഡയറിയുടെ താളുകളിൽ മഷിയുരുളുന്നത് ആദ്യമായി ഇപ്പോഴാണ്‌ . എന്തു കൊണ്ടോ എഴുതുന്നതിനേക്കാൾ എനിക്കിപ്പോൾ ഇഷ്ടം സംസാരിക്കാനാണ് . സ്വയം അടയാളപ്പെടുത്തണമെന്നും express ചെയ്യണമെന്നും ഇപ്പോൾ ആഗ്രഹിക്കുന്നത് പറയപ്പെടുന്ന വാചകങ്ങളിലൂടെയാണ് .മുൻപ് , അതങ്ങനെയായിരുന്നിട്ടില്ല. എന്നിരിക്കെത്തന്നെ ,എന്നത്തെക്കാളും കൂടുതൽ സ്വയം നിശബ്ദയായിപ്പോകുന്നതും ഞാൻ ഇപ്പോഴാണ്‌ .

          ഇത്ര വയസായിട്ടും മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടിയായിട്ടും വിവാഹം എന്തേ ഇതു വരെ കഴിഞ്ഞില്ല നിൻറെ , എന്ന പരിചിതരുടെയും അപരിചിതരുടെയും നോട്ടങ്ങളും സഹതാപസംശയാദികളും എന്നിലെ മൗനത്തെ ഊട്ടിയുറപ്പിക്കുന്നു .

          സഹതാപം കൊണ്ടു തന്നെ എന്ന് ഞാൻ സംശയിക്കുന്ന എൻറെ സുഹൃത്തുക്കൾ പാലിക്കുന്ന ഒരു ഹൃദയതാളത്തിൻറെ അകലം ആ നിശബ്ദതയ്ക്കു വളമേകുന്നു .

          ഒരു dental surgeon എന്ന എൻറെ profession ഉം തീരെ professional അല്ലാത്ത ഞാനും തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ ഏറി വരുന്നത് എന്നെ അലോസരപ്പെടുത്തുന്നു. 

         ഒരു പെണ്‍കുട്ടിയെന്ന നിലയിൽ  (സ്ത്രീയെന്നു വിളിച്ചു തുടങ്ങിയിട്ടില്ല ഞാനെന്നെ ), ഈ സമൂഹത്തിൽ നിന്നു കൊണ്ട് എൻറെ സ്വാതന്ത്ര്യത്തെ എങ്ങനെ define ചെയ്യുമെന്നത് എല്ലാ ഓരോ നിമിഷവും എന്നെ മഥിച്ചു കൊണ്ടിരിക്കുന്നു .

                 തൻറെ സ്വാതന്ത്ര്യം നഷ്ടമാകാതിരിക്കാൻ കഴിവതും എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി, ഒരു എകാന്തപഥികയായി നടക്കുന്ന എന്നെ ഞാൻ കാണുന്നു . 

                സത്യമാണ്  .. എനിക്കു നടന്നാൽ മതി ,നടന്നു കൊണ്ടിരുന്നാൽ മതി .
   
           താങ്ങിയ കൈകളിൽ മുഖം അമർത്തി ആകാശത്തേക്കു നോക്കിയിരിക്കുന്ന ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ നിശ്ചലമായ കണ്ണുകളിലാണ് എന്നെക്കുറിച്ചുള്ള എൻറെ ആദ്യ ഓർമ്മകൾ തുടങ്ങുന്നത് . എന്തിലേക്കാണ്‌ എന്തിനെയാണ് എന്നൊന്നും അറിയില്ലെങ്കിലും പിൽക്കാലങ്ങളിൽ എപ്പോഴോ സ്വപ്നം എന്ന മനോഹരമായ പദം രംഗപ്രവേശം ചെയ്തു .

          എന്തിനേയും ഏതിനെയും ഞാൻ സ്വപ്നമെന്നു വിളിച്ചു തുടങ്ങി.

           വന്നു വന്നു വന്നു വന്ന് ,സ്വന്തം മുൻപിൽ നിലനില്ക്കാൻ എനിയ്ക്കാ അവ്യക്തതകളെ നിറവേറ്റിയേ ഒക്കൂ എന്ന സ്ഥിതി വന്നു ചേർന്നിരിക്കുന്നു .

       എന്നോടു ചോദിക്കൂ അവയുടെ പേരെന്തെന്ന് ,നിറം രൂപം എന്തെന്ന് ...!

       എൻറെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നത് കാണാം .ഞാൻ കണ്ണുകൾ വെട്ടിച്ചേക്കാം . അവ്യക്തമായി എന്തെല്ലാമോ ഉച്ചരിച്ച് ഞാൻ വിഷയം മാറ്റിക്കളഞ്ഞേക്കാം .

           
        നീ വിഷമിക്കേണ്ട , ഇതൊരു സാധാരണ അവസ്ഥയാണ്‌ ,ഒറ്റ വാക്കിൽ പറഞ്ഞാൽ ....

       "അരുത് ,പറയരുത് .. ഒറ്റ വാക്കിൽ എന്നെ പറഞ്ഞു തള്ളരുത് .കാരണം,ഇതു മാത്രമാണ് ഞാൻ .."

        ഒരു ദിവസം വരും. ഒരു നിമിഷം വരും. 



                       **************************
         

"എന്തായി public speaking ഒക്കെ ,വല്ലതും നടക്കുമോ "

"എവിടെ സ്പീക്ക്‌ ചെയ്യാനാണ് ,എന്തായാലും അടുത്ത ആഴ്ച ഒരു coaching session ഉണ്ട് ,കോഴിക്കോട് .ഒന്നു പോണം ."

"ആഹാ !അപ്പോൾ സീരിയസ് ആയിട്ടാണല്ലോ "

"പിന്നല്ലാതെ , ഞാൻ കുറച്ചു ധൃതിയിലാണ് .കല്യാണമെങ്ങാൻ അഥവാ ഉണ്ടായാലോ ,എനിക്കെന്നെ അല്പമൊന്നു define ചെയ്യണം ,അതിനു മുൻപ് ."
                                  ***********

"എനിക്കൊരു മോഹം -വലിയൊരു മോഹം

 എനിയ്ക്കു ഞാനൊരു കവിതയാകണം" 
                                                        - കുഞ്ഞുണ്ണിമാഷ് 












           

Friday, November 14, 2014

Experiments



വെറുതെ തുടങ്ങിയതാണ്‌ ഞാൻ . വെറുതെ . തീർത്തും നിസ്സാരമെന്നു തോന്നിപ്പിക്കുന്ന  കാര്യങ്ങൾക്കും ചിലപ്പോൾ  ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള കരുത്തുണ്ടാകും .




Tuesday, November 4, 2014

Another page from the diary , after lots of blank ones

അനിയൻ സിനിമയ്ക്ക്‌ പോകുന്നതിനെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ."മുന്നറിയിപ്പ് നല്ലതാന്നു കേട്ടു .ഇന്നോ നാളെയോ എന്തായാലും പോണം ." 

"എടാ , നമുക്കൊരുമിച്ചു പോകാം "    

"ഏയ്‌ , അതു ശരിയാകൂല .  നമ്മുടെ നാട്ടിലൊന്നും ..." അവൻ എന്തൊക്കെയോ പറഞ്ഞു .

"മതി , ഞാൻ വരണില്ല "

പഠിച്ചു തീരേണ്ടായിരുന്നു.


സ്വാതന്ത്ര്യം -അത് തനിച്ചും കൂട്ടു കൂടിയുമുള്ള ചെറിയ നടത്തങ്ങളായിരുന്നു ,പഠിച്ചു കൊണ്ടിരുന്നപ്പോൾ . ഔടിംഗ് ദിവസങ്ങളിൽ ഒന്നിടവിടാതെ പുറത്തിറങ്ങുകയും എന്നാൽ അത്യാവശ്യമുള്ള ഒരു വസ്തു പോലും വാങ്ങാൻ സമയമില്ലാതിരിക്കുകയും ചെയ്തിരുന്നതായിരുന്നു . ഒറ്റയ്ക്കുള്ള പുസ്തകം വാങ്ങാൻ പോകലുകളായിരുന്നു . റോഡ്‌ മുറിച്ചു കടക്കുമ്പോൾ വീശിയടിച്ചെന്നെ ഒരു നിമിഷം നിർത്തിച്ച കാറ്റായിരുന്നു .

കോട്ടയത്ത് ഒരു ബുക്ക്‌ ഫെയർ ഉണ്ടെന്നു കേട്ടാണ് ഒരു ശനിയാഴ്ച കോളേജ് കഴിഞ്ഞ് ബസ്‌ കയറിയത് .അന്ന് പിള്ളേർ ട്രാഫിക്‌ സിനിമയ്ക്ക്‌ പോകാനിരിക്കുകയായിരുന്നു . കുറേ വിളിച്ചിട്ടും ഇല്ലാന്ന് പറഞ്ഞ് ഞാൻ ബസ്‌ പിടിച്ചു .
കയറിയിരുന്നപ്പോഴും എന്തോ പോലെ -'പോകായിരുന്നു . ഉം ,സാരല്ല'

അടുത്തിരുന്ന മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ എൻറെ ദേഹത്തേക്കു ചാഞ്ഞു .പുറത്തെ കാഴ്ചകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണർന്ന് അവരെ മെല്ലെ താങ്ങി എന്റെ തോളിൽ സുരക്ഷിതമായി കിടത്തി ,വീണ്ടും ...തനിച്ചു പോകുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന കാഴ്ചകൾ .ഇല്ല , എനിക്കങ്ങനെ അധികമില്ല .ആകാശത്തേക്കും പിന്നോട്ടോടുന്ന മരങ്ങളിലേക്കും കണ്ണും നട്ടിരിക്കുന്ന സ്ഥിരം പ്രക്രിയ . ഞാനെന്തെങ്കിലും ചിന്തിക്കാറുണ്ടോ എന്ന് തന്നെ എനിയ്ക്കറിയില്ല .പക്ഷേ പുറമേ നിന്നു നോക്കുന്നവർക്ക് എന്നും നമ്മളൊരു സ്വപ്നജീവിയാണ് .

 ബസ്‌ ഒരു സടെൻ ബ്രേക്ക്‌ ഇട്ടു . ആ അമ്മമ്മ വളഞ്ഞ് എൻറെ മടിയിലേക്കൂർന്നു വീണു .ഉടൻ  തന്നെ ഒരു ചമ്മലോടെ എഴുന്നേറ്റു . പല്ലില്ലാത്ത ചിരി ..മുഴുവൻ നിഷ്കളങ്കതയോടെ ,എന്നാൽ ഒരുപാട് ദുർബലമായി .

"എങ്ങോട്ടാ പോകുന്നത്? " കോട്ടയത്തെ ഏതോ ഒരുൾപ്രദേശത്തിന്റെ പേരു പറഞ്ഞു .

കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു മുഷിഞ്ഞ കവർ .
നട്ടുച്ചവെയിലാണ് . ആ സ്ഥലത്തേക്ക് ഇനിയും ബസ്‌ കയറേണ്ടി വരും .

"എന്തേലും കഴിച്ചതാണോ , നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ ."

"ഇല്ല .മോന്റെ വീട്ടിൽ നിന്നും തിരക്കിൽ ഇറങ്ങിയതാ . ജോലിക്കൊരു വീട്ടില് നിക്കുന്നുണ്ട് .അങ്ങോട്ടേക്കാ " അതേ പുഞ്ചിരിയോടെ അവർ പറഞ്ഞു .

എന്തോ ,ഞാൻ മുഖം തിരിച്ചു ..

"ഞാനും കോട്ടയത്തേക്ക് തന്നെയാ . ഒരു കാര്യം ചെയ്യാം . അവിടെത്തിയിട്ട് നമുക്ക് ഒരുമിച്ചു പോയി എന്തെങ്കിലും കഴിക്കാം .എന്നിട്ട് അമ്മയ്ക്ക്  അടുത്ത ബസ്‌ കയറാല്ലോ ."

മടിച്ചു ,എങ്കിലും ചിരിച്ചു .  " എന്നാ മോളെ , ഞാൻ കയറാറുള്ള ഒരു ചായക്കട ഉണ്ടവിടെ . അങ്ങോട്ട്‌ പോകാം . "

ശരി .ഉള്ളിൽ പെട്ടെന്നൊരു പേടി തോന്നി .എങ്കിലും അവർ കാണിച്ചു തന്ന വഴിയിലൂടെ ഞാൻ നടന്നു .

ഒരു ചെറിയ കരി പിടിച്ചു കിടക്കുന്ന സ്ഥലം .ചില്ലലമാരയിൽ പലഹാരങ്ങൾ . ചായ അടിക്കുന്ന ഒരാൾ . നാലഞ്ച് ബെഞ്ചുകൾ . ആളുകൾ ഒന്നോ രണ്ടോ .

ഞങ്ങൾ കയറി ഇരുന്നു . ചായയും ചെറിയ എന്തോ  പലഹാരവും മാത്രമേ അവർ കഴിച്ചുള്ളൂ .


അവിടെ നിന്നിറങ്ങി ,പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിൽ അവരെ വിട്ട് യാത്ര പറഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്നും മോളേ എന്നു വിളി . ഞാൻ തിരിച്ചു ചെന്നു .
എന്റെ കൈകൾ എടുത്ത് തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു , നിറകണ്ണുകളോടെ എന്റെ നെറുകയിൽ തലോടി ..അവർ തിരിഞ്ഞു നടന്നു .

മൂർദ്ധാവിൽ ഇന്നും മായാതെ കിടക്കുന്ന ആ തലോടലാണ് എനിക്ക് ....സ്വാതന്ത്ര്യം



























Wednesday, September 4, 2013

നീയില്ലാത്തത്‌

നിന്നെക്കാണാൻ കൗതുകപൂർവ്വം നോക്കിയ 
കണ്ണുകളെന്നിലില്ല 

നിന്നെത്തിരഞ്ഞ് ഞാനണഞ്ഞ 
ലോകങ്ങളേതുമില്ല 

ഒരു പ്രതീക്ഷയായ് ഭാവനകളിലോ 
വിശ്വാസമായെന്റെയാഗ്രഹങ്ങളിലോ 
നിന്റെ ചിത്രം 
വിദൂരമാമൊരു നിഴൽരൂപം 
നിന്റെ അസ്തിത്വം 
എന്നെത്തേടിയെത്തിയതില്ല 

എന്റെയബോധങ്ങളിലിന്നും നിനക്കിടമില്ലാത്തതിന് 
എനിയ്ക്കൊരുത്തരം വേണം 

ഒരു അഭാവമായ്,ഒരു ശൂന്യസ്ഥലിയായ് പ്പോലും 
ആഴങ്ങളിലെവിടെയും നമ്മൾ കണ്ടുമുട്ടിയില്ലാത്ത -
തെന്തു കൊണ്ടായിരിക്കാം ?!

പ്രണയത്തെക്കുറിച്ചെഴുതാനെനിയ്ക്കറിയാത്ത -
തെന്തു കൊണ്ടായിരിക്കും !!!

Saturday, August 17, 2013

ഇവിടെയായിരുന്നു ...!!

കടലുകൾ കടന്നു പോകാൻ ആവശ്യപ്പെടുന്നവർക്ക് 
പിടഞ്ഞു തിളയ്ക്കുന്ന മൗനം ഉത്തരം 

ജീവനുപേക്ഷിച്ചൊരു ജീവിതം തേടിപ്പോകാൻ ...


ഇവിടെ വറ്റിയുണങ്ങിയൊഴുകും നദികളിൽ 
വിലയം പ്രാപിച്ചു കഴിഞ്ഞൂ ഈ ശ്വാസം 
ഇളങ്കാറ്റായ് തഴുകി വീശിപ്പറക്കേണ്ടതെനിക്കീ മണ്ണിൻ 
കണ്ണീരിടങ്ങളിലായിരുന്നു 
ഒരടയ്ക്കാക്കിളിയെക്കണ്ട കുളിർമ്മയിൽ ,ക്കനത്ത 
കദനം മറന്ന മനസ്സാണെൻ സന്തോഷം 

ഒരു നാൾ എന്ന പ്രതീക്ഷയിലീ വേരുകൾക്കിടയിലായ് 
സ്വഛന്ദമെന്നുമെന്നും വിഹരിച്ചീടുവാൻ 
മറ്റു സാദ്ധ്യതകളിലേക്കൊളികണ്ണു പോലുമെറിയാതെ-
യെൻ കിനാവുകൾ ആശ പറയുന്നു 

Sunday, July 21, 2013

ഓർമ്മകൾക്ക് കൊടുക്കേണ്ടത്

                   മനസ്സ് കലുഷിതമാകുമ്പോൾ,
സ്നേഹത്തിൻറെയോ  കാരുണ്യത്തിന്റെയോ ഒക്കെ അഭാവം അനുഭവപ്പെടുമ്പോൾ എനിയ്ക്കേറ്റവും പോകാനിഷ്ടം കുട്ടികളുടെ അടുത്തേക്കും , തീരെ പ്രായമായവരുടെ അരികിലേക്കുമാണ് . ഉള്ളിലെ എല്ലാ കുറവുകളും ഞൊടിയിട കൊണ്ട് അവർ മാറ്റിത്തരും . നമ്മളെ ഈ ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്നവരായി അവർ മാറ്റും . നമ്മുടെ സ്നേഹത്തെ ഈ ലോകത്തെ ഏറ്റവും വിലയേറിയ ഒന്നാക്കിയും .....

     പ്രായമായവർക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാകും ,, കുറെ നേരം അവർ പറയുന്നത് മുഴുവൻ കേട്ട് കൂടെയിരി ക്കാൻ  ,, അവരുടെ ചെറിയ ചെറിയ ദുശ്ശാഠ്യങ്ങൾ വക വെച്ച് കൊടുക്കാൻ ,,  . കുട്ടികൾക്കും വേണ്ടത് ഇതൊക്കെത്തന്നെയാണ് ,, പക്ഷെ അവർക്ക് യഥാർത്ഥത്തിൽ കൊടുക്കേണ്ടത് കുട്ടിക്കാലം എന്ന അവരുടെ പിൽക്കാലത്തെ ഓർമ്മകളിലേക്ക് ദീപ്തമായ ഒരു പിടി നിമിഷങ്ങൾ ആണ് എന്നെനിക്കെപ്പോഴും തോന്നാറുണ്ട് . രണ്ടു രണ്ടര വയസ്സുകാരൻ പോലും പുതിയ മൊബൈൽ ഫോണുകളിലും കാർടൂണുകളിലും വീഡിയോ ഗെയിമുകളിലും മുഴുകി ഇരിക്കുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട് .

     തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷം തോന്നുന്ന വേദന തോന്നുന്ന നിറവു തോന്നുന്ന ഒരു കാലം. അവിടെ നിന്നും ഊറ്റിയെടുക്കാൻ അവർക്കെന്നും പാഠങ്ങൾ ഉണ്ടാകണം . ഭദ്രമായ ആ നിലത്ത് അവരുടെ തനതായ  സ്വപ്‌നങ്ങളുടെ വേരുകളിറങ്ങണം .

    ആ കുട്ടിയെ അൽപനേരം പഠിപ്പിക്കേണ്ടി വന്നതാണ് . A lamp that stormed to success - പഴകിക്കീറിത്തുടങ്ങിയ തൻറെ പുസ്തകത്തിൽ ആ പാഠമെടുത്തവനെൻറെ കൈയിൽത്തന്നു . 7 ഇൽ ആണ് എന്ന് അപ്പോഴാണ് മനസ്സിലായത് , കണ്ടാൽ നാലിനപ്പുറം പറയില്ല .

     താഴ്ന്ന ജാതിക്കാരനായ , ദരിദ്രനായ  K.R നാരായണൻ വിജയിച്ച കഥ ഞാനവനത് നോക്കി പറഞ്ഞു കൊടുത്തു . ഒരു ഭാവഭേദവുമില്ലാതെ , എൻറെ മുഖത്തേക്കുള്ള നോട്ടം കഴിവതും , അല്ല , പാടെ തന്നെ ഒഴിവാക്കിക്കൊണ്ട് അവനത് കേട്ടിരുന്നു .

     നാരായണൻ .... വാസ് ..ബോറ ...ണ്‍ ... ഓണ്‍ ....ഇരുപത്തി ഏഴ് ഒക്ടോബർ ... ആയിരത്തിത്തൊള്ളായിരത്തി .. ഇരുപത് ..ലയാളം മീഡിയം എങ്കിലും അവൻ വായിക്കുന്നുണ്ട് ,, അർത്ഥമറിയാം . തിരുത്തിക്കൊടുത്തു . വീണ്ടും വായിപ്പിച്ചു . ഒടുവിൽ ,അവസാനിപ്പിക്കുന്നതിനു തൊട്ടു മുൻപായി ഒരു സംഗ്രഹം എന്ന പോലെ - ഈ ലോകം നോക്കുന്നത് ഒരാൾക്ക് പണമുണ്ടോ , അയാൾ വല്യ വീട്ടിലെയാണോ എന്നൊന്നുമല്ല ,, നമുക്ക് വില തരുന്നത് നമ്മുടെ അറിവാണ് , സ്വഭാവമാണ് എന്നോ മറ്റോ ... പുറത്തേക്കോ പുസ്തകത്തിലേക്കോ ഒക്കെ കഷ്ടപ്പെട്ട് മാറി മാറി നോക്കിയിരുന്ന അവൻ ഒരു നിമിഷം കിടുങ്ങി .. പിന്നെ പതിയെ തലയുയർത്തി നേരിട്ട് ,, എൻറെ കണ്ണുകൾക്കകത്തേക്ക്  തുറിച്ചു നോക്കി നിശ്ചലമായി, അനന്തമായി നിന്നു .

         ആ നോട്ടത്തിൻറെ ആഴം താങ്ങാനാകാത്ത വണ്ണം ദുർബലമായിരുന്നു ആ കുരുന്നു കണ്ണുകൾ .. ഒരു ഉത്തരത്തിനെയോ , തിരിച്ചറിവിനെയോ , എരിയുന്ന അനുഭവങ്ങളെയോ ഒക്കെ ആയിരുന്നിരിക്കണം അവനങ്ങനെ , അതു പോലെ , നോക്കി നിന്നത് .     

       ഉള്ളിൽ ഞാൻ സന്തോഷിക്കുന്നുണ്ടായിരുന്നു . ഇവന് ഒരു പാത ഉണ്ടെന്നു മനസ്സ് പറഞ്ഞു.അതിരുകൾക്കപ്പുറത്തെ ചിന്തകളുടെ ഉടമസ്ഥതയും ,, സ്വപ്നങ്ങളും ,, തിരിഞ്ഞു നോക്കുമ്പോൾ ആ പാതയുടെ തുടക്കങ്ങളിൽ നിഷ്കളങ്കതയും അനുഭവങ്ങളും ഇടകലർന്ന ഒരു കുട്ടിക്കാലവും .